ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ ചിറ്റ്; ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി  

229 0

ഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. ജസ്റ്റിസുമാരായ ഇന്ദുമല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരാണ് സമിതിയിലുള്‍പ്പെട്ടത്. സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് പരാതിക്കാരി. യുവതിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. യുവതിയുടെ ആരോപണത്തില്‍ യാതൊരു തെളിവുമില്ലെന്നും സമിതി കൂട്ടിച്ചേര്‍ത്തു. ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മൂന്നംഗ സമിതി. നേരത്തേ യുവതി അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.

ആഭ്യന്തര അന്വേഷണമായതിനാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 2003ലെ ഇന്ദിരാ ജെയ്സിംഗ് കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രിംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ എന്‍ വി രമണയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ടെന്ന് രജിസ്ട്രാര്‍ ജനറല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഏപ്രില്‍ 20നാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം പുറത്തുവന്നത്. സംഭവം സുപ്രീം കോടതി വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ദ വയര്‍ വാര്‍ത്തയാക്കിയതോടെയാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം വാര്‍ത്തയായത്. തുടര്‍ന്ന് 17 മുതിര്‍ന്ന ജഡ്ജുമാരെ വിളിച്ചുചേര്‍ത്ത് ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് മൂന്നംഗ സമിതിയെ രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ തകര്‍ക്കാനുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നാണ് തുടക്കം മുതല്‍ തന്നെ രജ്ഞന്‍ ഗോഗോയി ആരോപിച്ചിരുന്നത്.

നാടകീയമായാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി ചീഫ് ജസ്റ്റിസിന്റെ തന്നെ ഓഫീസിലെ ജീവനക്കാരി രംഗത്തെത്തിയത്. ക്ലറിക്കല്‍ തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാര്‍ക്ക് കത്തെഴുതിയത്. ഇത് ചര്‍ച്ച ചെയ്യാന്‍ പിറ്റേന്ന് തന്നെ ചീഫ് ജസ്റ്റിസ സുപ്രീംകോടതിയില്‍ തീര്‍ത്തും നാടകീയമായി അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു. കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും അറ്റോര്‍ണി ജനറലടക്കമുള്ളവരും ഈ സിറ്റിംഗിനെത്തി. അടിയന്തരമായി വിളിച്ചു ചേര്‍ത്ത ആ സിറ്റിംഗില്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇത് ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തന്നെ ഹനിക്കാനുള്ള ഗൂഢാലോചനയാണെന്നും യുവതിക്ക് പിന്നില്‍ വലിയ ആരൊക്കെയോ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തുടര്‍ന്ന് മറ്റൊരു സമിതിയെ രൂപീകരിച്ച് യുവതി ഉന്നയിച്ച ലൈംഗികാരോപണം അന്വേഷിക്കാനും, ഇതിലെ ഗൂഢാലോചന പരിഗണിക്കാന്‍ മറ്റൊരു മൂന്നംഗ ബഞ്ച് രൂപീകരിക്കാനും തീരുമാനമായി. എന്നാല്‍ ഇതിനെതിരെ സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അദ്ധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയെ മറികടന്നാണ് ലൈംഗികാരോപണം പരിഗണിക്കാന്‍ വേറൊരു ബഞ്ച് സുപ്രീംകോടതി രൂപീകരിച്ചത്.

ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ അംഗങ്ങളായ ആഭ്യന്തര അന്വേഷണസമിതിയാണ് യുവതിയുടെ ലൈംഗിക പീഡന പരാതി പരിഗണിക്കുകയെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും ഇതിനെ പരാതിക്കാരി എതിര്‍ത്തു. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദര്‍ശകനാണെന്നും കാട്ടി പരാതിക്കാരി സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് കത്ത് നല്‍കി. ഇതോടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണ പിന്‍മാറി. പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സമിതിയില്‍ വന്നു. ഇതോടെ രണ്ട് വനിതാ ജഡ്ജിമാരടങ്ങിയ സമിതി പരാതി പരിഗണിക്കുമെന്ന് തീരുമാനമായി.

എന്നാല്‍ ഒരു തവണ മാത്രം സമിതിക്ക് മുമ്പാകെ ഹാജരായ ശേഷം പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്‍മാറി. ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഹിയറിംഗ് നടക്കുന്നതെന്നും സ്വന്തം അഭിഭാഷകനെപ്പോലും കൂടെക്കൂട്ടാന്‍ അനുവദിക്കാതിരിക്കുന്നത് അന്വേഷണം വഴിതിരിച്ചു വിടാനാണെന്നും, സമിതിയില്‍ വിശ്വാസമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു പിന്‍മാറ്റം. തുടര്‍ന്ന്, ചീഫ് ജസ്റ്റിസ് തന്നെ സമിതിക്ക് മുമ്പാകെ ഹാജരായി. ആരോപണങ്ങളെല്ലാം നിഷേധിച്ച ചീഫ് ജസ്റ്റിസ്, ഇതിനൊന്നും തെളിവില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും വ്യക്തമാക്കുകയും ചെയ്തു.

ഇതിന് പിന്നാലെ, യുവതിയുടെ അഭിഭാഷകനെക്കൂടി സമിതിയുടെ ഹിയറിംഗില്‍ സഹകരിപ്പിക്കണമെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന രണ്ട് ജഡ്ജിമാര്‍ സമിതിയോട് പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഉടനടി സുപ്രീംകോടതി തന്നെ നിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ ആരോപണം ആഭ്യന്തര അന്വേഷണസമിതി തള്ളിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന പ്രത്യേകം പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷിക്കാനാണ് ഉത്തരവിട്ടത്. വിരമിച്ച ജസ്റ്റിസ് എ കെ പട്‌നായികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

Related Post

ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെക്കേസിലെ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി

Posted by - Apr 24, 2018, 08:18 am IST 0
ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് ഭാര്യയുടെ സഹോദരിയെ ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെന്ന കേസില്‍ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി. കേസില്‍ ജീവപര്യന്തം തടവും ജോലിയില്‍നിന്നു പിരിച്ചുവിടാനുമുള്ള വിചാരണക്കോടതിയുടെ…

 കോണ്‍ഗ്രസിന് ആര്‍ എസ്. എസ്. ശൈലി വേണ്ട :  സോണിയ ഗാന്ധി

Posted by - Sep 14, 2019, 10:24 am IST 0
ന്യുഡല്‍ഹി: രാജ്യമൊട്ടുക്കും  പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ ആര്‍.എസ്.എസ് ശൈലിയില്‍ പ്രേരകുമാരെ നിയമിക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി തളളി. മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍…

ഡല്‍ഹിയില്‍ കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാർട്ടികൾ: അമിത് ഷാ

Posted by - Feb 28, 2020, 06:40 pm IST 0
ഭുവനേശ്വര്‍: ഡല്‍ഹി കലാപമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന്  ആഭ്യന്തരമന്ത്രി അമിത് ഷാ. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി,സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, മമത ദീദി എല്ലാവരും…

സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം 

Posted by - Apr 16, 2018, 07:30 am IST 0
സൂറത്തിൽ പതിനൊന്നുകാരിക്ക് പീഡനം  കാശ്മീരിലും യു.പിയിലെയും  സംഭവങ്ങൾക്കു പിന്നാലെ സൂറത്തിൽ പീഡനം. ഗുജറാത്തിലെ സൂറത്തിൽ നിന്നും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ പെൺക്കുട്ടി ദിവസങ്ങളോളം തടങ്കലിൽവെച്ച്…

അവന്തിപ്പോറ സ്ഫോടനം: വീരമൃത്യു വരിച്ച ജവാന്മാരില്‍ മലയാളിയും; വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍

Posted by - Feb 15, 2019, 10:20 am IST 0
ജമ്മുകാശ്മീരിലെ അവന്തിപ്പൊരയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും ഉള്‍പ്പെടുന്നു. വി വി വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍ സജീവന്‍ പറഞ്ഞു..വയനാട്ടിലെ ലക്കിടി…

Leave a comment