നിര്‍മ്മിത ബുദ്ധിയുടെ കാലത്ത് യുവ സാഹിത്യകാരന്മാര്‍ വരിതെറ്റിച്ചെഴുതാൻ പഠിക്കണമെന്നും അതിന് നിരന്തരമായ വായനയിലൂടെയും എഴുത്തിലൂടെയും ആർജ്ജിച്ച അഗാധമായ സാഹിത്യ ബോധം വേണമെന്നും, എഴുത്തുകാർ അധ്വാനശീലരും ത്യാഗ ശീലരുമായി തീരണമെന്നും, സാഹിത്യലോകത്ത് നല്ല എഴുത്തുകാരനാവാൻ മറ്റു കുറുക്കുവഴികളില്ലെന്നും പ്രമുഖ എഴുത്തുകാരന്‍ ഡോ. എം. രാജീവ് കുമാർ.
കല്യാണ്‍ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍, “വാഴുന്നവരും വീഴുന്നവരും – മലയാള സാഹിത്യത്തിലെ പുതുപ്രവണതകൾ” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു ഡോ. എം. രാജീവ്കുമാര്‍.
പൗരാണിക സാഹിത്യ കൃതികളെ അധികരിച്ചുള്ള രചനകള്‍, പ്രണയം പ്രമേയമായിവരുന്ന രചനകള്‍,സാർവ്വലൗകികതയിലൂന്നിയ പ്രതിരോധത്തിന്റെ സാഹിത്യം എന്നീ മൂന്ന് സാഹിത്യ ധാരകളാണ് മുഖ്യമായും മലയാള സാഹിത്യത്തിൽ ഇന്നു നിലനിൽക്കുന്നത് എന്ന് ഡോ. എം. രാജീവ്കുമാർ കൂട്ടിച്ചേര്‍ത്തു.
പ്രഭാഷണത്തിനു ശേഷം മുംബൈയിലെ പ്രമുഖ എഴുത്തുകാർ രാജീവ്കുമാറുമായി സംവദിച്ചു. ചടങ്ങിൽ സമാജം പ്രസിഡണ്ട്, ലളിത മേനോൻ പൊന്നാട നല്‍കി അദ്ദേഹത്തെ ആദരിച്ചു. സന്തോഷ് പല്ലശ്ശന കെ.വി.എസ് നെല്ലുവായ്, മുരളി വട്ടേനാട്, ഇ. ഹരീന്ദ്രനാഥ്, അമ്പിളി കൃഷ്ണകുമാർ, കെ. പി. രാമദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
