തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കരുതെന്ന തീരുമാനം പുനഃപരിശോധിക്കില്ലെന്നു കളക്ടര്‍; എഴുന്നള്ളിക്കാവുന്ന അവസ്ഥയിലല്ല ആനയെന്ന് വനംമന്ത്രി  

210 0

തൃശൂര്‍ : തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കരുതെന്ന തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നു ജില്ലാ കളക്ടര്‍ ടിവി അനുപമ. അക്രമാസക്തനായ തെ്ച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന ആന 2007 ല്‍ തുടങ്ങി നാളിന്ന് വരെ ഏഴ് പേരെ  കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്ന ആനയാണ്. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍  ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്ന് കളക്ടര്‍ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ടിവി അനുപമ വ്യക്തമാക്കി.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാവുന്ന അവസ്ഥയില്‍ അല്ലെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അക്രമ സ്വഭാവമുള്ള ആനയെ തൃശൂര്‍ പൂരത്തിന് എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ലെന്നും ആളുകള്‍ക്കിടയിലേക്ക് ആനയെ ഇറക്കിയാല്‍ ഉണ്ടാകുന്ന ദുരന്തം പറഞ്ഞറിയിക്കാനാകാത്തതാണെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ വനംമന്ത്രി വ്യക്തമാക്കുന്നു.

അക്രമാസക്തനും അനാരോഗ്യവുമുള്ള ആനയെ എഴുന്നെള്ളിക്കരുതെന്ന നിലപാട് ഫേസ്ബുക്കില്‍ കുറിച്ച വനം മന്ത്രി ഇക്കാര്യത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് തീരുമാനം എടുക്കാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ തൃശൂര്‍ പൂരം വിളംബരം ചെയ്യാന്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി.

നിലവിലെ അവസ്ഥയില്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസറുടെയും നിലപാട്. അതേ സമയം തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്ക് ഒരു ദിവസത്തേക്കെങ്കിലും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജിയെത്തി.  പത്തിന് ഹര്‍ജി പരിഗണിക്കും.

വനംമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്ക് രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ മനസ്സിലായിട്ടുണ്ട്. അത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഢിപ്പിക്കുകയായിരുന്നു. അതിന്റെ കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാറുണ്ടായിരുന്നത്.

ഇതൊക്കെയായിട്ടും അത് പല തവണ അക്രമാസക്തമായിട്ടുണ്ട്. 2009 മുതലുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍  അത് 7 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരന്‍, കൂനത്തൂര്‍ കേശവന്‍ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തി യിട്ടുമുണ്ട്. ഏറ്റവുമൊടുവിലായി 08-02-19 ല്‍ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആനയുടമകള്‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.

ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശ്ശൂര്‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. അമ്പലപരിസരം മുഴുവന്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകളില്‍ എഴുന്നെള്ളിച്ചു നില്‍ക്കുന്ന ഈ ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാന്‍ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
ഈ ആനയെ സംബന്ധിച്ച് വിദഗ്ധരായ ആളുകള്‍ ഉള്‍പ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്.

ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണ്. ഇക്കാര്യത്തില്‍ കേവലം ആവേശ പ്രകടനങ്ങള്‍ക്കല്ല ജന നന്മ ലക്ഷ്യമാക്കി, ജനങ്ങള്‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുന്‍വര്‍ഷങ്ങളിലെപ്പോലെ തന്നെ യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു നടപ്പാക്കുന്നത്.

ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികള്‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അല്‍പ്പവും വില കല്‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. ഇത് മനസ്സിലാക്കി ജനങ്ങള്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related Post

സംസ്ഥാനത്ത് പുതിയ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

Posted by - Jan 15, 2020, 12:39 pm IST 0
തിരുവനന്തപുരം :  സംസ്ഥാനത്ത് പുതിയ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഐടി മേഖലയിലെ നൂതന കോഴ്സുകള്‍ ഏകോപിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍…

പിറവം പള്ളിക്ക് പോലീസ് സംരക്ഷണം നൽകാൻ  ഹൈക്കോടതിഉത്തരവിട്ടു 

Posted by - Sep 20, 2019, 02:58 pm IST 0
കൊച്ചി : പിറവം പള്ളിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ  ഹൈക്കോടതി ഉത്തരവിട്ടു. പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കുന്നതിനാണ്  പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.  കെഎസ് വർഗീസ് കേസിലെ  സുപ്രീം…

കെവിന്‍ കേസ്: എസ്. ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

Posted by - May 30, 2019, 10:38 pm IST 0
തിരുവനന്തപുരം: കെവിന്‍വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ എം.എസ്. ഷിബുവിനെ സര്‍വ്വീസിലേക്കു തിരിച്ചെടുത്ത ഉത്തരവ്മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ…

സിപിഐ സമരത്തിനു നേരെ പൊലീസ് ലാത്തിചാര്‍ജ്; എംഎല്‍എയുടെ കയ്യൊടിഞ്ഞു  

Posted by - Jul 23, 2019, 10:28 pm IST 0
കൊച്ചി: എറണാകുളത്ത് സിപിഐ സമരത്തിന് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു. എംഎല്‍എയും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ള…

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ  പ്രഖ്യാപനം 

Posted by - Oct 12, 2019, 03:00 pm IST 0
കുഴിക്കാട്ടുശ്ശേരി : വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ  ഇന്ത്യൻ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു.  കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.…

Leave a comment