തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കരുതെന്ന തീരുമാനം പുനഃപരിശോധിക്കില്ലെന്നു കളക്ടര്‍; എഴുന്നള്ളിക്കാവുന്ന അവസ്ഥയിലല്ല ആനയെന്ന് വനംമന്ത്രി  

290 0

തൃശൂര്‍ : തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കരുതെന്ന തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നു ജില്ലാ കളക്ടര്‍ ടിവി അനുപമ. അക്രമാസക്തനായ തെ്ച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന ആന 2007 ല്‍ തുടങ്ങി നാളിന്ന് വരെ ഏഴ് പേരെ  കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്ന ആനയാണ്. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍  ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരുവെന്ന് കളക്ടര്‍ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ടിവി അനുപമ വ്യക്തമാക്കി.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാവുന്ന അവസ്ഥയില്‍ അല്ലെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അക്രമ സ്വഭാവമുള്ള ആനയെ തൃശൂര്‍ പൂരത്തിന് എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ലെന്നും ആളുകള്‍ക്കിടയിലേക്ക് ആനയെ ഇറക്കിയാല്‍ ഉണ്ടാകുന്ന ദുരന്തം പറഞ്ഞറിയിക്കാനാകാത്തതാണെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ വനംമന്ത്രി വ്യക്തമാക്കുന്നു.

അക്രമാസക്തനും അനാരോഗ്യവുമുള്ള ആനയെ എഴുന്നെള്ളിക്കരുതെന്ന നിലപാട് ഫേസ്ബുക്കില്‍ കുറിച്ച വനം മന്ത്രി ഇക്കാര്യത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് തീരുമാനം എടുക്കാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ തൃശൂര്‍ പൂരം വിളംബരം ചെയ്യാന്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി.

നിലവിലെ അവസ്ഥയില്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസറുടെയും നിലപാട്. അതേ സമയം തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്ക് ഒരു ദിവസത്തേക്കെങ്കിലും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജിയെത്തി.  പത്തിന് ഹര്‍ജി പരിഗണിക്കും.

വനംമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്ക് രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ മനസ്സിലായിട്ടുണ്ട്. അത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഢിപ്പിക്കുകയായിരുന്നു. അതിന്റെ കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാറുണ്ടായിരുന്നത്.

ഇതൊക്കെയായിട്ടും അത് പല തവണ അക്രമാസക്തമായിട്ടുണ്ട്. 2009 മുതലുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍  അത് 7 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരന്‍, കൂനത്തൂര്‍ കേശവന്‍ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തി യിട്ടുമുണ്ട്. ഏറ്റവുമൊടുവിലായി 08-02-19 ല്‍ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആനയുടമകള്‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.

ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശ്ശൂര്‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. അമ്പലപരിസരം മുഴുവന്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകളില്‍ എഴുന്നെള്ളിച്ചു നില്‍ക്കുന്ന ഈ ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാന്‍ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
ഈ ആനയെ സംബന്ധിച്ച് വിദഗ്ധരായ ആളുകള്‍ ഉള്‍പ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്.

ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണ്. ഇക്കാര്യത്തില്‍ കേവലം ആവേശ പ്രകടനങ്ങള്‍ക്കല്ല ജന നന്മ ലക്ഷ്യമാക്കി, ജനങ്ങള്‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുന്‍വര്‍ഷങ്ങളിലെപ്പോലെ തന്നെ യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു നടപ്പാക്കുന്നത്.

ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികള്‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അല്‍പ്പവും വില കല്‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. ഇത് മനസ്സിലാക്കി ജനങ്ങള്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related Post

രജിസ്ട്രേഷന്‍ വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങില്ല  

Posted by - Feb 24, 2021, 03:05 pm IST 0
തിരുവനന്തപുരം: രാജ്യത്തെ രണ്ടാംഘട്ട വാക്സിന്‍ വിതരണം തിങ്കാഴ്ച ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് വാക്സിന്‍ വിതരണം വൈകിയേക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള രണ്ടാംഘട്ട വാക്സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. രജിസ്ട്രേഷന്‍ നടപടികളടക്കം…

.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു  

Posted by - Nov 4, 2019, 10:12 am IST 0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു. പലയിടത്തും സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്…

എസ്.മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 12, 2019, 10:28 am IST 0
കൊച്ചി: കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസായി എസ്. മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇപ്പോഴുള്ള  ചീഫ്…

കോവിഡ് വ്യാപനം തടയാന്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യോഗി ആദിത്യനാഥ്  

Posted by - Feb 21, 2021, 02:01 pm IST 0
കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പതാക കൈമാറി വിജയയാത്ര ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു…

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തി

Posted by - Jan 22, 2020, 09:32 am IST 0
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തി . നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്…

Leave a comment