ക്ലാസിലെ പരിചയപ്പെടലുകളിലൂടെ ചെറുപ്പത്തില്‍ നേരിട്ട അപമാനവും വേദനയും പങ്കുവെച്ച് അധ്യാപിക; അരുതേയെന്ന അപേക്ഷയും  

14 0

പുതിയ സ്‌കൂള്‍വര്‍ഷത്തിനു തുടക്കമാകുകയാണ്. സ്‌കൂള്‍ തുറന്ന് ക്ലാസ് ആരംഭിച്ചാല്‍ ഏറ്റവും ആദ്യത്തെ ചടങ്ങ് പരിചയപ്പെടലാണ്. എന്നാല്‍ അധ്യാപകരുടെ മുന്നില്‍ ഓരോ ക്ലാസ മുറിയിലും ഓരോ പുതുവര്‍ഷവും എത്തുന്ന പുതിയ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുന്ന രീതിയെ വിമര്‍ശിച്ച് ഒരു അധ്യാപിക തന്നെ എഴുതിയിരിക്കുന്ന കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഓരോരുത്തരെയും എഴുന്നേല്‍പ്പിച്ച് വീട്ടുകാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെ മുന്നിലും പരിചയപ്പെടലിന്റെ ഭാഗമായി പറയിക്കും. ഇതിലൂടെ തനിക്ക് നേരിട്ടിരുന്ന അപമാനവും വേദനയും വെളിപ്പെടുത്തുകയാണ് അധ്യാപികയായ ശ്രീലക്ഷ്മി അറയ്ക്കല്‍ തന്റെ കുറിപ്പിലൂടെ.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

സ്‌കൂളൊക്കെ തുറക്കാന്‍ പോവുകയാണല്ലോ,
അപ്പോ അധ്യാപകരോടായി കുറച്ച് കാര്യം പറയാം എന്ന് വിചാരിച്ചു.

എല്ലാ വര്‍ഷവും സ്‌കൂള്‍ തുറക്കുമ്പോഴും, പുതിയ ഏതെങ്കിലും ടീച്ചര്‍ വരുമ്പോഴും മുറതെറ്റാതെ പാലിച്ച് പോരുന്ന ഒരു ആചാര അനുഷ്ടാനമാണ് സ്വയം പരിചയപ്പെടുത്തുക, കുട്ടികളെ പരിചയപ്പെടുക എന്നത്.

അധ്യാപകരുടെ സ്വയം പരിചയപ്പെടുത്തല്‍ പേരിലും നാടിലും ഒതുങ്ങുമ്പോള്‍ മുന്നിലിരിക്കുന്ന പത്ത്-നാല്‍പത് കുട്ടികള്‍ പേര്,വീട്,അച്ഛന്റെ പേര്,അച്ഛന്റെ ജോലി എന്നിങ്ങനെ അനേകം ലിസ്റ്റ് അധ്യാപകരുടെ മുന്നില്‍ നിരത്തണം.

ഒരു കുട്ടിയുടെ ഇഷ്ടമില്ലാതെ അവന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ ക്ലാസ്മുറി മൊത്തം പബ്ലിഷ് ചെയ്യുക, അത്തരം ഒരു കുറ്റം ചെയ്യുന്ന ഒരു അധ്യാപകനാണോ നിങ്ങള്‍?

സ്വയം ഒന്ന് ചിന്തിച്ചുനോക്കൂ…
പരിചയപ്പെടല്‍ എന്നപേരില്‍ ഉറക്കെ അവനെകൊണ്ട് അവന്റെ ജീവിതസാഹചര്യം പറയിപ്പിക്കേണ്ട യാതൊരു ആവശ്യവും ഇല്ലാ..

നിങ്ങള്‍ എത്തരം അധ്യാപകന്‍ ആണെങ്കിലും അല്ലെങ്കിലും ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ സ്വയം താല്‍പര്യമില്ലാതെ, ക്ലാസ്സിന്റെ മുഴുവന്‍ മുന്നില്‍ അധ്യാപകരുടെ പേഴ്‌സണല്‍ ചോദ്യങ്ങള്‍ക്ക് ഇഷ്ടമില്ലാതെ ഉത്തരം പറഞ്ഞവളാണീ ഞാന്‍.

എന്റെ അച്ഛന്‍ ഒരു വിവാഹതട്ടിപ്പ് വീരന്‍ ആയിരുന്നു.
അയാള്‍ ഒരുപാട് കല്ല്യാണം കഴിക്കുകയും ആ കല്ല്യാണങ്ങളില്‍ ഒക്കെ ഒരുപാട് കുട്ടികളും ഉണ്ട്.
കല്ല്യാണശേഷം ഒരുവര്‍ഷത്തിന് ഇപ്പുറമാണ് എന്റെ അമ്മക്ക് ചതി പറ്റിയത് എന്ന് മനസ്സിലായത്.
അതായത് ഞാനുണ്ടായി പത്തോ ഇരുപതോ ദിവസം കഴിഞ്ഞപ്പോള്‍.

താന്‍ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ അമ്മ അയാള്‍ക്കെതിരെ കേസ് കൊടുത്തു അയാളെ മെല്ലെ ജീവിതത്തില്‍ നിന്നും ഒഴിവാക്കി.
അതായത് എനിക്ക് കേവലം നാല്‍പ്പത്തൊന്ന് ദിവസം പ്രായമുളളപ്പോള്‍ 'ഒറ്റക്ക് ജീവിക്കുക' എന്ന ധീരമായ തീരുമാനം അമ്മ കൈകൊണ്ടു.

അതുകൊണ്ട് എന്റെ അച്ഛനാരാണെന്ന് എനിക്ക് അറിയില്ല…ഞാന്‍ കണ്ടിട്ടില്ല…
ഫോട്ടോ പോലും ഞാന്‍ കണ്ടിട്ടില്ല.

എന്റെ മനസ്സില്‍ അയാള്‍ക്കുളള സ്ഥാനം അത്രയും പേപിടിച്ച പട്ടിയുടെ സ്ഥാനം മാത്രമാണ്.കാരണം എന്റെ അമ്മയെ അയാള്‍ ഒരുപാട് വേദനിപ്പിച്ചു.
( പക്ഷേ അമ്മ എപ്പോളും അമ്മ പറയാറുണ്ട്, നിനക്ക് ജന്മം തന്ന ആളാണ് ,ഒരിക്കലും വെറുക്കരുത് എന്ന്, but iam never going to agree that statement)

എനിക്ക് ഈ ലോകത്തില്‍ ഏറ്റവും വെറുപ്പ് ഉളളത് അയാളോടാണ്. കാരണം അയാള്‍ ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതങ്ങള്‍ തകര്‍ത്തു അവരെ ഗര്‍ഭിണി ആക്കി കടന്നുകളഞ്ഞു.

എനിക്ക് കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടമില്ലാത്ത വാക്കാണ് ' നിന്നെ കാണാന്‍ രവിനേ പോലെയാണ് ഇരിക്കുന്നത് ,നിന്റെ ചുണ്ട് അവന്റെ പോലെയാണ്, കളര്‍ അതേപോലെയാണ്' എന്നോക്കെ..

ചിലപ്പോള്‍ വീട്ടില്‍ കുശലംപറയാന്‍ വരുന്ന നാട്ടുകാര്‍ ഇങ്ങനെ പറയുമ്പോള്‍ ഞാന്‍ കലിതുള്ളി അകത്തേക്ക് കയറി പോകാറുണ്ട്.bcz that much i hate him.

ഇത്രയും വെറുക്കുന്ന ഒരാളെ പറ്റി അധ്യാപകരായ അധ്യാപകര്‍ മൊത്തം വന്ന് 'പരിചയപ്പെടീല്‍' എന്ന രീതിയില്‍ ചോദിക്കുന്ന ആ സന്ദര്‍ഭം ഒന്ന് ആലോചിച്ച് നോക്ക്യേ…

ചെറിയ കുട്ടി ആയിരുന്നപ്പോള്‍ ഞാന്‍ കരുതിയിരുന്നത് അച്ഛന്‍ ഇല്ല എന്നത് കൊടിയ പാപവും നാണംകെട്ടതും ആയ കാര്യമാണ് എന്നാണ്.അതിനാല്‍ തന്നെ ഓരോ പിരീഡും പരിചയപ്പെടാനായി അധ്യാപകര്‍ ഒരു സൈഡില്‍ നിന്ന് കുട്ടികളെ എണീപ്പിക്കുമ്പോള്‍ തന്നെ ഹൃദയം പടാപടാ എന്ന് ഇടിക്കാന്‍ തുടങ്ങും, എന്റെ ഊഴം എങ്ങനെ പറഞ്ഞ് തീര്‍ക്കുമെന്ന് വ്യാകുലപ്പെടും.

'അമല്‍
വീട്: നടുവില്‍
അച്ഛന്റെ പേര് സണ്ണി
അമ്മയുടെ പേര് ലിസി
അച്ഛന് കടയുണ്ട്
അമ്മക്ക് ജോലിയൊന്നും ഇല്ല'
ഇങ്ങനെ ഓരോ കുട്ടികളും എണീറ്റ് നിന്ന് പറഞ്ഞ് പറഞ്ഞ് വരുമ്പോള്‍ ഞാന്‍ ചുമ്മാ പ്രാര്‍ത്ഥിക്കും 'ദൈവമേ…എന്നേപോലെ അച്ഛനില്ലാത്ത ഏതേലും കുട്ടിയുണ്ടാവണേ കൂട്ടിന് എന്ന്'

പ്രാര്‍ത്ഥനയെല്ലാം വിഭലമാക്കികൊണ്ട് എന്റെ ഊഴമെത്തും

'പേര് ശ്രീലക്ഷ്മി
വീട് ഇരിട്ടി
അമ്മേടെ പേര് ഉഷ
അമ്മ അംഗന്‍വാടി ടീച്ചറാ' എന്ന് പറയുമ്പോളേക്കും ടീച്ചര്‍ ചോദിക്കും 'അച്ഛനോ?'
'അച്ഛനില്ല'
'അതെന്താ'
'ഉപേക്ഷിച്ച് പോയി'

ഇത്രേം കേള്‍ക്കുമ്പോള്‍ ടീച്ചര്‍മാര്‍ക്ക് സമാധാനം ആകും.

അവര്‍ അടുത്ത കുട്ടിയെ പരിചയപ്പെടാനായി നീങ്ങും.

'എനിക്കച്ഛന്‍ ഇല്ലല്ലോ എന്നത് എന്റെ ക്ലാസ്സിലെ എല്ലാവരും കേട്ടല്ലോ…
ഞാന്‍ ഇനി മറ്റുളളവരുടെ മുഖത്ത് എങ്ങനെ നോക്കും?
അവരൊക്കെ എന്നെ സഹതാപ കണ്ണുകള്‍ കൊണ്ട് നോക്കില്ലേ…
എനിക്കത് ഇഷ്ടല്ല…
ഇവിടെ അച്ഛനില്ലാത്ത കുട്ടികള്‍ക്ക് സ്വസ്തമായി ജീവിക്കണ്ടേ…
ഈ ക്ലാസ്സിലെ ഒരാള്‍ക്കും എന്നേപോലെ അച്ഛനില്ലാതെ ഇല്ലല്ലോ…
ആരും എനിക്ക് ഒരു കൂട്ടില്ലല്ലോ…
ആര്‍ക്കെങ്കിലും അമ്മയെങ്കിലും ഇല്ലാതെ ഇരുന്നെങ്കില്‍ എനിക്ക് ഒരു കൂട്ടായേനേ…' ഇങ്ങനെ ആലോചിച്ച് ആലോചിച്ച് സങ്കടപ്പെട്ട് ഇരുന്ന് ബെല്ലടിച്ച് കഴിഞ്ഞ് അടുത്ത പീരീഡ് ആകുമ്പോള്‍ വീണ്ടും അടുത്ത ടീച്ചര്‍ വരും…
ഇതിങ്ങനെ പന്ത്രണ്ട് വര്‍ഷം തുടര്‍ന്നുകൊണ്ട് പോയി.

ചിലകൂട്ടുകാരോട് ഞാന്‍ ഈ വിഷമം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് 'നീ എന്തിനാ ഈ സത്യം പറയാന്‍ പോകുന്നേ…അച്ഛന്‍ ഗള്‍ഫിലാ എന്ന് നുണ പറഞ്ഞാല്‍ പോരേ' എന്ന്.
പക്ഷേ നുണപറയാന്‍ എന്തോ പേടി ആയത് കൊണ്ട് പന്ത്രണ്ട് വര്‍ഷവും ഇഷ്ടമില്ലാത്ത സത്യം ക്ലാസ്മുറികളില്‍ ഞാന്‍ ഇഷ്ടമില്ലാതെ ടീച്ചര്‍മാരോട് പറഞ്ഞു.

ഡിഗ്രി എത്തിയപ്പോളാണ് ഈ ചോദ്യത്തില്‍ നിന്ന് ഞാന്‍ രക്ഷനേടുന്നത്.

ഇപ്പോളെനിക്കറിയാം , അച്ഛനില്ലാത്തത് ഒരു തെറ്റല്ല, നാണിക്കേണ്ട ആവിശ്യമില്ല എന്നത്.പക്ഷേ 5 വയസുമുതല്‍ 16-17 വയസ്സുവരെ തന്തയില്ലായ്മ ഒരു പാപം ആയിട്ടാണ് ഞാന്‍ കണ്ടത്.

എനിക്ക് പത്ത് മുപ്പത് പിള്ളേരുണ്ട്.ഇവരോട് പേരല്ലാതെ വീട്ടിലെ കാര്യമോ അച്ഛന്റെ കാര്യമോ അമ്മയുടെ കാര്യമോ ഞാന്‍ ചോദിക്കാറില്ല.
മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച് ആരും വിഷമിക്കരുത് എന്ന് ഞാന്‍ കരുതുന്നു.

എന്തെങ്കിലും പറയണമെങ്കില്‍ അവര്‍ ഇങ്ങോട്ട് വന്നു പറയും.
അത്രയും ഫ്രീഡം എന്റെയടുത്ത് അവര്‍ക്ക് ഉണ്ട്.
ഇനി പേഴ്‌സണല്‍ കാര്യങ്ങള്‍ ആണെങ്കില്‍ ഒറ്റക്ക് അടുത്തുവരുന്ന സാഹചര്യങ്ങളില്‍ ചോദിക്കും.

അഞ്ചാറ് മാസം മുന്നേ ക്ലാസ് എടുത്തോണ്ട് ഇരിക്കേ കുട്ടികളാരോ എന്നോട് 'ടീച്ചറിന്റെ അച്ഛനെന്താ ചെയ്യുന്നേ..?' എന്ന് ചോദിച്ചു
അപ്പോ കൂള്‍ ആയി ഞാന്‍ പറഞ്ഞു 'പുള്ളിക്കാരന്‍ ഉടായിപ്പ് ആയിരുന്നടാ..നൈസ് ആയിട്ട് അമ്മ ഒഴിവാക്കി…' എന്നിട്ട് കഥേം കൂടി പറഞ്ഞു കൊടുത്തു.

രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ഞാനിങ്ങനെ വഴിയിലൂടെ നടന്നപ്പോള്‍ ഒരു വിളി കേട്ടു..
' ടീച്ചര്‍…ഒന്ന് നില്‍ക്കുവോ..എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട് ' എന്ന്.

പ്ലസ് ടൂവില്‍ പഠിക്കുന്ന അവന്‍ അപ്പോള്‍ എന്നോട് പറയുവാ
'ടീച്ചറിന്റെ അച്ഛനേപ്പോലെ എന്റെ അച്ഛനും ഉപേക്ഷിച്ച് പോയതാ…ഞങ്ങള്‍ടെ അമ്മ കഷ്ടപ്പെട്ടാ ഞങ്ങളെ വളര്‍ത്തുന്നത്..
വേറേ ടീച്ചര്‍മാരൊക്കെ ചോദിക്കുമ്പോ ഗള്‍ഫില്‍ ബിസിനസാണെന്ന് ഞാന്‍ പറയും..
ഈ ലോകത്തില്‍ ആദ്യമായിട്ട് ഈ രഹസ്യം ഞാന്‍ ടീച്ചറിനോടാ പറയുന്നേ…ടീച്ചറിന് എന്റെ വെഷമം മനസ്സിലാകും എന്ന് എനിക്ക് അറിയാം…ആരോടും പറയല്ലേ ടീച്ചര്‍ 'എന്ന്..

ഇപ്പോ എനിക്കും ഒരു കൂട്ടായല്ലോ എന്നൊരു ആശ്വാസം തോന്നാത്ത വിധം ഞാനെത്രയോ മാറിപ്പോയി!

അപ്പോ പ്രിയപ്പെട്ട അധ്യാപകരേ…പേരൊഴികെ ബാക്കി പേഴ്‌സണല്‍ കാര്യങ്ങള്‍ കുട്ടികളോട് ചോദിക്കാന്‍ ഉണ്ടെങ്കില്‍ ദയവ് ചെയ്ത് അവരെ ഒറ്റക്ക് കാണുമ്പോള്‍ ചോദിക്കുക.

പേഴ്‌സണല്‍ കാര്യങ്ങള്‍ പൊതു ഇടത്തില്‍ പറയാന്‍ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങള്‍ കാണും.
dont break their heart.

കുട്ടികള്‍ വെറും കുട്ടികള്‍ അല്ല, അവരും വ്യക്തികളാണ്.

Related Post

മഞ്ഞിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്താമോ? സൗരഭ് ദേശായിയുടെ ചിത്രം വൈറലായി  

Posted by - May 19, 2019, 10:01 am IST 0
പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സൗരഭ് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മഞ്ഞിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന ഹിമപ്പുലിയുടെയാണ് ചിത്രം. എന്നാല്‍ ചിത്രത്തില്‍ പുലിയെ കണ്ടെത്തുക അത്രഎളുപ്പമല്ല. സമൂഹമാധ്യമങ്ങളില്‍…

പൂരപ്രേമികളുടെ തെറിവിളികള്‍ക്കും ആഷിഖ് അബുവിനോട് പ്രസവിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കും മറുപടിയുമായി ഒരു യുവാവിന്റെ കുറിപ്പ്  

Posted by - May 19, 2019, 09:56 am IST 0
തൃശൂര്‍ പൂരം പുരുഷന്മാരുടേത് മാത്രമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നടി റിമ കല്ലിങ്കലിന് കടുത്തവിമര്‍ശനങ്ങളെയാണ് നേരിടേണ്ടിവന്നത്. സോഷ്യല്‍ മീഡിയയില്‍ റിമയ്‌ക്കെതിരെ വന്‍കോലാഹലം നടന്നു. സ്ത്രീകളുടെ സുരക്ഷ ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ്…

Leave a comment