നിലപാടില്‍മാറ്റമില്ലാതെ ജയരാജന്‍; ആന്തൂരില്‍ ശ്യാമളയ്ക്ക് തെറ്റുപറ്റി  നസീറിനു പൂര്‍ണപിന്തുണ  

318 0

കണ്ണൂര്‍: ആന്തൂരില്‍ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പാര്‍ട്ടി സംസ്ഥാന നേതൃത്വം ജയരാജനെ തിരുത്താന്‍ ശ്രമിച്ചിട്ടും തന്റെ നിലപാട് മാറ്റമില്ലെന്ന കൃത്യമായ സന്ദേശവുമായി വീണ്ടും കണ്ണുര്‍ മുന്‍ സെക്രട്ടറി പി.ജയരാജന്‍. ആന്തൂരില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്ന് ആവര്‍ത്തിച്ച പി.ജയരാജന്‍ പാര്‍ട്ടിയില്‍ ഒരു പ്രവര്‍ത്തകനേയും ഒതുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞു. വടകരയിലെ സി.പി.എം വിമതനായിരുന്ന സി.ഒ.ടി നസീറിനെ പിന്തുണച്ച ജയരാജന്‍, നസീറുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്നും പറയുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്റെ പ്രതികരണം.

ആന്തൂര്‍ വിഷയത്തില്‍ ജയരാജന്‍ സ്വീകരിച്ച നിലപാടിനെയും ശ്യാമളയെ പൊതുവേദിയില്‍ വിമര്‍ശിക്കുകയും ചെയ്തിനെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. അഭിപ്രായങ്ങളും വിയോജിപ്പുകളും പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും കോടിയേരി ഓര്‍മപ്പെടുത്തിയിരുന്നു. പി.ജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജ് വഴിയുള്ള പ്രചാരണത്തിനും ജയരാജനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ നിലപാട് തിരുത്താനില്ലെന്ന നിലപാടാണ് ജയരാജന്‍ ഉയര്‍ത്തുന്നത്.

ഒരു പ്രവര്‍ത്തകനേയും ഒതുക്കാന്‍ സംഘടനാ തത്വമനുസരിച്ച് കഴിയില്ലെന്ന് പറയുന്ന ജയരാജന്‍, സി.പി.എമ്മില്‍ പണ്ട് താന്‍ എന്തായിരുന്നോ അത് തന്നെയാണ് ഇപ്പോഴുമെന്നും പറയുന്നു. തന്നെ ഒതുക്കേണ്ടത് വലതുപക്ഷ കക്ഷികളുടെ ലക്ഷ്യമാണ്. തന്റെ ജനകീയതയില്‍ പാര്‍ട്ടിക്കുള്ള അസംതൃപ്തി ഉയരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

സാജന്‍ പാറയിലിന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന വിഷയത്തില്‍ നഗരസഭയ്ക്ക് വീഴ്ചപറ്റി. അത് അംഗീകരിക്കണം. പാര്‍ട്ടി വേറെ, തദ്ദേശസ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ, നഗരസഭ അധ്യക്ഷ എന്ന നിലയില്‍ പി.കെ ശ്യാമളയ്ക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണം എന്നും ജയരാജന്‍ അഭിമുഖത്തില്‍ പറയുന്നു.

താന്‍ ഒരു ജനപ്രതിനിധിയല്ല. പക്ഷേ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി എന്തുകൊണ്ട് കൊടുത്തില്ല എന്ന കാര്യം അന്വേഷിച്ചു. ചട്ടലംഘനമുണ്ടായി എന്ന മറുപടിയാണ് തനിക്ക് ലഭിച്ചത്. സ്വാഭാവികമായും അത് ക്രമവത്കരിക്കാനുള്ള നിര്‍ദേശമാണ് നഗരസഭയ്ക്ക് മുന്‍പാകെ വച്ചത്. അങ്ങനെയാണ് ജോയിന്റ് ഇന്‍സ്പെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടത്. അതിനു ശേഷവും കാലതാമസം വന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ദാരുണമായ അന്ത്യമുണ്ടായതും. അതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്.

നസീറിന് പൂര്‍ണ്ണ പിന്തുണയും ജയരാജന്‍ അഭിമുഖത്തില്‍ നല്‍കുന്നുണ്ട്. സിഒടി നസീറിനെ ഞാന്‍ മാനിക്കുകയാണ്. ഇപ്പോഴും നസീറുമായി നല്ല ബന്ധമുണ്ട്. വേണമെങ്കില്‍ നസീറിനോട് മത്സരിക്കാതെ മാറിനില്‍ക്കാന്‍ പറയാമായിരുന്നുവെന്നും ജയരാജന്‍ പറയുന്നു.

തന്റെ ഇടപെടലുകളില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടാകേണ്ട കാര്യമില്ല. കാരണം പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് താന്‍ ഇടപെടുന്നത്. പാര്‍ട്ടിക്ക് അതീതമായല്ല, പാര്‍ട്ടിക്ക് വിധേയമാണ് പ്രവര്‍ത്തിക്കുന്നത്. ശത്രുക്കള്‍ക്കെതിരായ ഉറച്ചനിലപാട് സ്വീകരിക്കുന്നതിലൂടെ പാര്‍ട്ടി ബന്ധുക്കള്‍ക്കിടയില്‍ നല്ല പ്രതികരണമുണ്ട്. പാര്‍ട്ടിയുള്ള ബന്ധം വിട്ടാല്‍ എനിക്ക് ഈ അംഗീകാരം കിട്ടുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

Related Post

വെള്ളാപ്പള്ളിയുടെ പിന്തുണ സ്വാഗതാർഹം : കോടിയേരി ബാലകൃഷ്ണൻ 

Posted by - Sep 13, 2019, 01:46 pm IST 0
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലായില്‍ സഹതാപ തരംഗമുണ്ടെങ്കില്‍ മാണി കുടുംബത്തില്‍ നിന്ന് ആരെങ്കിലും…

അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ

Posted by - Mar 11, 2018, 08:15 am IST 0
അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ നമ്മുടെ നാട് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. കൃതി എന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് സംബന്ധിച്ച ചർച്ചയിലാണ്…

സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

Posted by - Dec 26, 2019, 03:41 pm IST 0
ന്യൂഡല്‍ഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം തന്റെ അഭിപ്രായങ്ങൾ ഗൗനിക്കുന്നില്ലെന്ന്  ആരോപിച്ചാണ് രാജി. സ്വന്തം പാര്‍ട്ടി…

വോട്ട് ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

Posted by - Apr 19, 2019, 10:52 am IST 0
ഒസ്മാനാബാദ്: മഹാരാഷ്ട്രയില്‍ വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ച എൻസിപി വിദ്യാർഥി നേതാവടക്കം 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം.  വോട്ട് ചെയ്യുന്നത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച…

ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നത് : നരേന്ദ്ര മോഡി 

Posted by - Dec 9, 2019, 03:56 pm IST 0
ന്യൂഡല്‍ഹി: ശക്തവും സ്ഥിരതയുമുള്ള  ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍…

Leave a comment