പൂര ലഹരിയില്‍ ആറാടി തൃശ്ശൂര്‍; നിറങ്ങള്‍ വിടര്‍ന്ന കുടമാറ്റം; പുലര്‍ച്ചെ ആകാശവിസ്മയം തീര്‍ത്ത് വെടിക്കെട്ട്  

491 0

തൃശൂര്‍: പൂര ലഹരിയില്‍ ആറാടി തൃശ്ശൂര്‍. രണ്ടുമണിയോടെ കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിന് പിന്നാലെ ലോകപ്രസിദ്ധമായ കുടമാറ്റം വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ചു. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.

പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്റെ പ്രധാന ആകര്‍ഷണം. കഥകളി രൂപങ്ങള്‍ മുതല്‍ മിക്കി മൗസിന്റെ ചിത്രങ്ങള്‍ വരെയുള്ള കുടകളും, പല നിലകളിലുള്ള കുടകളും കുടമാറ്റത്തിന് മിഴിവേകി.

വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഇലഞ്ഞിത്തറയില്‍ പാണ്ടിയില്‍ മേളപ്പെരുമ തീര്‍ത്ത് പെരുവനം കുട്ടന്‍ മാരാരും സംഘവും കൊട്ടിക്കയറി. കടുത്ത പനിയെ അവഗണിച്ച് പൂരത്തിനെത്തിയ കുട്ടന്‍ മാരാര്‍ തലകറക്കം അനുഭവപ്പെട്ടു. കോളത്ത് അരവിന്ദാക്ഷനും പെരുവനം സതീശന്‍ മാരാരും ചേര്‍ന്നാണ് പിന്നീട് മേളം നയിച്ചത്. പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ ഇറക്കിയെഴുന്നള്ളിപ്പിന്റെ നേരത്തു കൊട്ടുമ്പോഴാണു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പക്ഷേ, എല്ലാ കൊല്ലവും മുടക്കാതെ വടക്കുന്നാഥന്റെ മുന്നില്‍ കൊട്ടുന്ന പതിവ് അവശത മൂലം വേണ്ടെന്ന് വയ്ക്കാന്‍ കുട്ടന്‍മാരാര്‍ തയ്യാറായിരുന്നില്ല. ചെറിയ ചികിത്സയ്ക്ക് ശേഷം, ആവേശത്തോടെ വീണ്ടും ഇലഞ്ഞിത്തറയിലെത്തി. മേളത്തിന്റെ ആവേശം നട്ടുച്ചയുടെ കൊടുംചൂടിനിടയിലും കൊട്ടിക്കയറി. ഇലഞ്ഞിത്തറമേളം 2.10നു തുടങ്ങുമ്പോഴേക്കും അദ്ദേഹം തിരിച്ചെത്തി. പെരുവനത്തിന്റെ 21-ാം തവണത്തെ ഇലഞ്ഞിത്തറമേളം പ്രമാണിത്തമാണിത്.

രാവിലെ അഞ്ചു മണിക്ക് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ശ്രീമൂലസ്ഥാനത്ത് ഏഴ് ആനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്. തുടര്‍ന്ന് ചെമ്പൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്മാര്‍ ക്ഷേത്രത്തില്‍ എത്തി വടക്കുംനാഥനെ വണങ്ങി. ഓരോ ഘടക പൂരങ്ങള്‍ക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. തുടര്‍ന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തില്‍ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങായ മഠത്തില്‍ വരവ് ആരംഭിച്ചു.

നാളെ പുലര്‍ച്ചെ ആകാശത്ത് വര്‍ണ വിസ്മയം തീര്‍ത്ത് പൂര വെടിക്കെട്ട് നടക്കും. നാളെ പകല്‍ പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാകും.സുരക്ഷ ഭീഷണി കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് വടക്കും നാഥ ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള കേന്ദ്ര സേനകളും സുരക്ഷയൊരുക്കും. 3500 ഓളം പോലീസുകാരും മറ്റു സേന വിഭാഗങ്ങളുമാണ് സുരക്ഷ ഒരുക്കുന്നത്. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രം, മൈതാനം , സ്വരാജ് റൗണ്ട് പ്രദേശങ്ങളെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം. സിസിടിവി ക്യാമറകള്‍ അടക്കം സജ്ജീകരിച്ച് പൊലീസിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലാണ് നഗരം.

പൂരം വിളംബരത്തിന് ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലും വിവാദങ്ങളുയര്‍ന്നു ഇത്തവണ. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാമചന്ദ്രനെ എഴുന്നള്ളിച്ചത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു ഇത്തവണ. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവുമുള്ള ആനയ്ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും കര്‍ശന ഉപാധികളോടെയാണ് എഴുന്നെള്ളിക്കാന്‍ ധാരണയായത്.

Related Post

ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jul 16, 2019, 07:45 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജൂലൈ 1…

വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  

Posted by - Oct 25, 2019, 11:28 pm IST 0
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. മുഖ്യമന്ത്രി…

ആലഞ്ചേരിയെ മാറ്റാന്‍ വൈദികരുടെ സമരം; അതിരൂപത ആസ്ഥാനത്ത് അനിശ്ചിതകാല ഉപവാസം തുടങ്ങി  

Posted by - Jul 18, 2019, 06:54 pm IST 0
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ പ്രത്യക്ഷ സമരം തുടങ്ങി. എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വിമത വൈദികര്‍ അനിശ്ചിതകാല ഉപവാസവും പ്രാര്‍ത്ഥനയും തുടങ്ങി. ആലഞ്ചേരിയെ…

ഇ.ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാൻ തീരുമാനിച്ചു 

Posted by - Sep 16, 2019, 06:58 pm IST 0
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തിനായി വിദഗ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തി. ഇ,ശ്രീധരന്റെ പൊതുവായ മേല്നോട്ടത്തിലായിരിക്കും നിര്മ്മാണം. പാലം പരിശോധിച്ച്…

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് സുപ്രീംകോടതി  

Posted by - Jul 11, 2019, 07:02 pm IST 0
ഡല്‍ഹി: തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവില്‍ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റ് ഉടമകളും നിര്‍മ്മാതാക്കളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സൂക്ഷ്മമായി ഹര്‍ജികള്‍…

Leave a comment