ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍  

296 0

ആലപ്പുഴ: ഒന്നേകാല്‍ വയസ് പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ത്തിയതോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ അമ്മ തന്നെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ചത്.

കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ കേന്ദ്രീകരിച്ച് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പതിനഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ പതിവായി ഉപദ്രവിക്കാറുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പോലീസിനു പരാതി നല്‍കിയിട്ടുണ്ടെന്നും മുത്തശ്ശി മൊഴി നല്‍കി.

വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവര്‍ അറിയിച്ചത്.
ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു.
കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയല്‍വാസികളോട് പറഞ്ഞത്. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.

ചുണ്ടിലെ മുറിവൊഴിച്ചാല്‍ പ്രാഥമിക പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ അസ്വഭാവിക മുറിവുകളോ പാടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്നു രാവിലെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. അസ്വഭാവിക മരണത്തിനു കേസെടുത്ത ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

Related Post

Leave a comment