കാലവര്‍ഷക്കെടുതികള്‍ക്കിടയിലും മുന്‍കരുതലുകളോട് മുഖം തിരിച്ച് മുംബൈ BMC

294 0

എന്‍ ടി പിള്ള ( npillai74@gmail.com ) –

                   8108318692

വളരെ നേരത്തെ തന്നെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും, കാലവര്‍ഷം തുടങ്ങിയിട്ടും BMC യാതൊരു മുന്‍കരുതലുകളും നടത്തിയിട്ടില്ല എന്നുള്ളതിന്റെ മുഖ്യതെളിവാണ് ജൂണ്‍ ആറാം തീയതി പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട്. ജൂണ്‍ ഒന്‍പതിനുള്ള കനത്ത മഴയിലും വെള്ളക്കെട്ട് അനുഭവപ്പെടുകയും രണ്ടുപേര്‍ മരണമടയുകയും ചെയ്തിരുന്നു. ജൂണ്‍ 9 മുതല്‍ 11 വരെകനത്ത മഴ പെയ്യുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ട്രെയിന്‍, റോഡ്‌ ഗതാഗതം എന്നിവ ഇഴഞ്ഞാണ് നീങ്ങുന്നത്. കഫ്പരേഡ്, ബാന്ദ്രാ, ബോറിവലി, അന്ധേരി, ഖാര്‍റോഡ്‌, സയണ്‍, വര്‍ളി, ധാരാവി, ബൈക്കുള,കിംഗ്‌സര്‍ക്കിള്‍, നാഗ്പാഡ, സാന്താക്രൂസ്, മരോള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുമൂലം ജനം നട്ടം തിരിഞ്ഞു. 

2005 ലെ പ്രളയക്കെടുതിയുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകള്‍ നഗരവാസികള്‍ മറന്നിട്ടില്ല. 2018 ലും അതുപോലുള്ള ദുരന്തം ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് ജനം. മിട്ടി നദി ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുര്‍ള മേഖലയിലെ NCP യുടെ വനിതാ കോര്‍പ്പറേറ്റര്‍ dr. സയിദ് ഖാന്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ അജോയ് മേത്തയുടെ ഓഫീസിനു മുന്‍പില്‍ നിരാഹാര സത്യാഗ്രഹം നടത്തി. 2005 ലെ പ്രളയത്തിന് മുഖ്യകാരണം നഗരമധ്യത്തിലൂടെ 15 കിലോമീറ്റര്‍ നീളമുള്ള മിട്ടി നദിയാണെന്നും കണ്ടെത്തിയിരുന്നു. നദിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയതിനാല്‍ വെള്ളം ഒഴുകി പോകുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നു. താങ്ങുമതില്‍ നിര്‍മ്മിക്കുവാന്‍ 2005 ല്‍ തന്നെ കോടതി bmc യോടെ ആവശ്യപ്പെട്ടിരുന്നു. വിഹാര്‍ ലെയ്ക്കില്‍ നിന്നും ആരംഭിക്കുന്ന നദി പവായ്, സാക്കിനാക്ക, കുര്‍ള, കലീന, വകോള, ബിക്കെസി, വഴി ചുറ്റികറങ്ങിയാണ് മാഹിം കടലില്‍ പതിക്കുന്നത്. 

ഈ നദി ഒരു അഴുക്കുചാലാണെന്നെ കാഴ്ചയില്‍ തോന്നുകയുള്ളൂ. ഇതിന്റെ ശുചീകരണം കാലവര്‍ഷത്തിന് മുന്‍പ് തന്നെ നടത്തണമെന്നായിരുന്നു വനിതാ കോര്‍പ്പറേറ്ററുടെ ആവശ്യം. മെട്രോ പാത നിര്‍മ്മാണവും ഈ കാലവര്‍ഷം മഴവെള്ളം ഒഴുകിപോകുന്നതിന് തടസ്സമാകും. ദക്ഷിണ മുംബൈയിലെ കൊളാബ മുതല്‍ ഉത്തര മുംബൈയിലെ അന്ധേരി വരെ നീളുന്ന മെട്രോ പാത പൂര്‍ണമായും ഭൂമിയ്ക്ക് അടിയിലൂടെയാണ് നിര്‍മ്മിക്കുന്നത്. വെള്ളക്കെട്ടിനുള്ള സാധ്യതയെക്കുറിച്ച് മെയ് 25നാണ്  bmc യുടെ സ്ഥിരം സമിതി വെളിപ്പെടുത്തിയത്. മഴക്കാല തയ്യാറെടുപ്പിനെ കുറിച്ച് ചര്‍ച്ചവേണമെന്ന് പ്രതിപക്ഷ നേതാവ് രവി രാജ ആവശ്യപ്പെട്ടു. പതിവായി വെള്ളക്കെട്ടുണ്ടാകുന്ന ഹിന്ദു മാതാ ജംഗ്ഷനിലെ പണി പൂര്‍ത്തിയായിട്ടില്ലെന്ന്  ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വിഎച്ച് കണ്ടെഖര്‍ അറിയിച്ചപ്പോഴാണ് പ്രതിപക്ഷം ബഹളം വെച്ചത്.  

മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൊണ്ട് പ്രളയ സാദ്ധ്യത ഉണ്ടാകുമെന്ന് മേയറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നാണ് BMC യുടെ അവകാശവാദം.  ഭൂഗര്‍ഭ സ്റ്റേഷനുകളുടെ മണ്ണ് നീക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും പലയിടത്തും മേല്‍ക്കൂരകള്‍ ഇല്ലാത്തതിനാലും വെള്ളം  നിറയുവാന്‍ സാദ്ധ്യതകളേറെയാണ്. കാലവര്‍ഷത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ റയില്‍വേ, BMC അധികൃതര്‍ അവലോകനം ചെയ്തു. മഴക്കാലത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ചര്‍ച്ചചെയ്ത യോഗത്തില്‍ BMC കമ്മീഷണര്‍, പശ്ചിമ, മധ്യ റെയില്‍വേ ജനറല്‍ മനേജറുമാര്‍ എന്നിവര്‍ പങ്കെടുത്തു. കാലവര്‍ഷം ട്രെയിന്‍ ഗതാഗതത്തെ ബാധിക്കാതിരിക്കാനുള്ള സഹകരണ പ്രവര്‍ത്തനങ്ങള്‍ BMC കമ്മിഷണര്‍ അജോയ് മേത്ത ഉറപ്പുനല്‍കി. 

ട്രാക്കുകള്‍ക്ക് സമീപമുള്ള ഓടകള്‍ വൃത്തിയാക്കുക, മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുക തുടങ്ങിയ നടപടികള്‍ ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയിരുന്നുവെന്ന്  മദ്ധ്യറെയില്‍വേ അധികൃതര്‍ അറിയിച്ചു. കുര്‍ളയിലും സയണിലും മണിക്കൂറില്‍ 1000 ക്യുബിക് മീറ്റര്‍ പമ്പ് ചെയ്തു നീക്കുവാന്‍ കഴിയുന്ന മോട്ടറുകള്‍ ലഭ്യമാക്കാന്‍ BMC യോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാന്റ് ഹസ്റ്റ് റോഡ്‌ സ്റ്റേഷന് സമീപം അപകടാവസ്ഥയിലുള്ള കെട്ടിടത്തിലെ താമസക്കരെ കാലവര്‍ഷത്തിന് മുന്‍പ് തന്നെ ഒഴിപ്പിക്കാമെന്നും ഉറപ്പ് നല്‍കി. പ്രളയക്കെടുത്തി ഉണ്ടായാല്‍ അതിനെ നേരിടുന്നതിനുള്ള സുരക്ഷാ സജ്ജീകരണങ്ങളുമായി മുംബൈ അഗ്നി ശമനസേന അവസാനഘട്ട തയ്യാറെടുപ്പുകളിലാണ്. 

ബോട്ടുകളും ചെറുതോണികളും ലൈഫ്ബോയ്‌കളും വെള്ളത്തിലുപയോഗിക്കുന്ന സുരക്ഷാ സ്യൂട്ടുകള്‍ , ടോര്‍ച്ചുകള്‍ എന്നിവ എല്ലാം തന്നെ വാങ്ങി സൂക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്ട്സില്‍ പരിശീലനം നേടിയ 160 ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. ഈ മഴക്കാലത്ത് 24 വേലിയേറ്റവും 7 വേലിയിറക്കവും ഉണ്ടാകുമെന്ന് BMC മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ ഓഗസ്റ്റ്‌ 29ന് 12 മണിക്കൂറില്‍ 300 മില്ലിലീറ്റര്‍ മഴ പെയ്തു വെള്ളപ്പൊക്കം ഉണ്ടായിരുന്നു.  സംഭവത്തില്‍ 14 -പേര്‍ കൊല്ലപ്പെടുകയും 12പേരെ കാണാതാവുകയും ചെയ്തു. കുര്‍ള, സയണ്‍, മാട്ടുംഗ, ബാന്ദ്രാ മേഖലകളിലാണ് കൂടുതലും വെള്ളക്കെട്ടുണ്ടായത്. 

Related Post

കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്

Posted by - Dec 28, 2018, 12:22 pm IST 0
കൊച്ചി: കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ സ്വദേശികളായ പത്ത് പേര്‍…

നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും

Posted by - Nov 27, 2018, 11:15 am IST 0
തിരുവനന്തപുരം: നവ കേരളാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. മറ്റു മന്ത്രിമാരും…

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു

Posted by - May 24, 2018, 07:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ക​ര്‍​ണാ​ട​ക നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​മാ​ണു വി​ല​വ​ര്‍​ധ​ന ഉണ്ടാകുന്നത്.  പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20…

Leave a comment